2020 മേയ് 23, ശനിയാഴ്‌ച

നൂറു സിംഹാസനങ്ങൾ - ജയമോഹൻ (Noorusimhasanangal - Jayamohan) Book Review

നൂറു സിംഹാസനങ്ങൾ - ജയമോഹൻ

"അവൻ എന്ത് തന്നെ തെറ്റ് ചെയ്താലും ന്യായം അവന്റെ ഭാഗത്തായിരിക്കും" ടൈംലൈനിൽ കൂടി ഓരോന്ന് വായിച്ചു പോയ കൂട്ടത്തിൽ കണ്ട വരികളാണ്. കണ്ടപ്പോഴേ ആകാംഷ കൊണ്ട് ആ ലേഖനം എടുത്തു വായിച്ചു.
"നിങ്ങൾക്ക് മുൻപിൽ ഒരു നായാടിയും മറ്റൊരാളും നീതിക്ക് വേണ്ടി വന്നാൽ നിങ്ങൾ ആർക്കനുകൂലമായി തീരുമാനമെടുക്കും " "തീർച്ചയായും നായാടിയുടെ ഭാഗത്താവും ന്യായം." "അയാളൊരു കൊലപാതകി ആണെങ്കിലോ?" "അവൻ എന്ത് തന്നെ കുറ്റം ചെയ്താലും ന്യായം അവന്റെ ഭാഗത്തായിരിക്കും." (വരികൾ കൃത്യമല്ല ) ജയമോഹൻ എഴുതിയ നൂറു സിംഹാസനങ്ങൾ എന്ന കൃതിയിലെ ഈ ഭാഗമായിരുന്നു പ്രസ്തുത ലേഖനത്തിൽ ഉണ്ടായിരുന്നത്. വായിച്ചപ്പോൾ വല്ലാത്തൊരു കൗതുകം തോന്നി. അങ്ങനെയാണ് സുമനോട്‌ (Suman നന്ദിയുണ്ട് ) ഈ ബുക്ക്‌ ആവിശ്യപ്പെടുന്നത്. ചോദിച്ചു ഏകദേശം മൂന്ന് നാല് ആഴ്ചക്കുള്ളിൽ പുസ്തകം കയ്യിൽ കിട്ടി.

ഒറ്റ ഇരിപ്പിൽ രണ്ടോ മൂന്നോ മണിക്കുറുകൾ കൊണ്ട് വായിച്ചു തീർക്കാവുന്ന 80 ൽ താഴെ പേജുകൾ ഉള്ള ഒരു കുഞ്ഞു നോവൽ ആണ് ജയമോഹന്റെ നൂറു സിംഹാസനങ്ങൾ. പക്ഷെ കുറച്ചു സമയം കൊണ്ട് വായിച്ചു തീർക്കാവുന്ന ഈ കുഞ്ഞു നോവൽ ഒരുപാട് ചിന്തിപ്പിക്കാനും കഴിയുന്ന കുറെ ഏറെ നേരം ഉള്ളു നോവിക്കാനും കഴിവുള്ള മൂർച്ചയുള്ള വാക്കുകൾകൊണ്ട് തീർത്ത ഒരു മരകായുധമാണ്...!

മേൽ പറഞ്ഞ ഭാഗം മാത്രം വായിച്ചാൽ, പൂർണമായി ഒരു പക്ഷപാതപരമായ ഒരു കാഴ്ചപ്പാടല്ലേ ഇതെന്നും, എന്ത് തെറ്റ് ചെയ്താലും ഒരാളെ ന്യായീകരിക്കാൻ കഴിയുന്നത് നീതി നിഷേധം അല്ലെ എന്നുമൊക്ക ചിന്തിക്കാൻ ഇടവരുത്തും. പക്ഷെ ഈ നോവൽ മുഴുവൻ വായിച്ചു തീർക്കുമ്പോൾ ആ വരികൾക്കു പൂർണപിന്തുണ നൽകുകയെ നിവൃത്തിയുള്ളു, ശരി അതാണെന്ന് നമ്മൾ സമ്മതിച്ചേ മതിയാവു.

നൂറു സിംഹാസനങ്ങൾ ഒരു കെട്ടുകഥയല്ല, നാം ജീവിക്കുന്ന ഈ സമൂഹത്തിൽ നടന്നിരുന്ന ഒരു പരിധി വരെ ഇന്നും നിലനിൽക്കുന്ന ജാതി വിവേചനത്തിന്റെ ഒരുപക്ഷെ നമ്മളിൽ പലരും കാണാത്ത അറിയാത്ത വേറിട്ടൊരു നേർചിത്രമാണ്. നായാടി വിഭാഗത്തിൽ നിന്നും IAS പദവിയിൽ എത്തിയ ധർമ്മപാലൻ എന്ന വ്യക്തിയിലൂടെ ഒരു സമൂഹം അനുഭവിച്ച ക്രൂരതകളും യാതനകളും വായനക്കാരനിൽ എത്തിക്കാൻ ജയമോഹന് നൂറു സിംഹാസനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. ഒരു നായാടി എത്ര വല്യ തെറ്റ് ചെയ്താലും അവൻ നിരപരാധിയാണ് എന്നത് വ്യകതമായ തെളിവുകളോടെയാണ് നോവലിൽ പ്രതിപാദിക്കുന്നത്. ഉന്നതങ്ങളിൽ എത്തിയിട്ടും ഒന്നുമല്ലാത്ത ഒരുവനാകേണ്ടി വരുന്ന ധർമപാലന്റെ നിസ്സഹായാവസ്ഥയും, ഈ സമൂഹത്തിനോട് ഒരു വിധത്തിലും ചേരാത്ത ജീവിയായി ജീവിക്കുന്ന അയാളുടെ അമ്മയും, "ഞാൻ ഒരു പരിധി വരെ പുരോഗമന ചിന്താഗതിയിൽ ജീവിക്കുന്ന ഒരാളാണ്, നിങ്ങൾ എന്റെ വീട്ടിൽ വന്നു എന്റെ മകളെ പെണ്ണ് ചോദിക്കുന്ന നിമിഷം വരെ" എന്ന് നമ്മുടെ സമൂഹത്തിൽ ഇന്നും ജീവിച്ചു പോകുന്ന ബഹുഭൂരിപക്ഷം ആളുകളെയും പ്രതിനിധാനം ചെയ്യുന്ന, താഴ്ന്ന ജാതിയിൽ (ആ കഥാപാത്രത്തെ സംബന്ധിച്ചു മാത്രം) നിന്നും പൊരുതി ഇത്രത്തോളം എത്തിയ ധർമ്മപാലനോട് സഹാനുഭൂതി കാട്ടുന്ന ആ IAS ഓഫീസറുമൊക്കെ ജയമോഹന്റെ തൂലികയിൽ ജനിച്ച കഥാപാത്രങ്ങൾ മാത്രമല്ല. ധർമപാലൻ വിദ്യാസമ്പന്നനാണ്, ഏറ്റവും ഉന്നതമായ പദവി അലങ്കരിക്കുന്ന സിംഹാസന തുല്യമായ ഒരു സ്ഥാനത്തിന്റെ അധിപനാണ്, പക്ഷെ ഒടുവിൽ വളരെ ഏറെ ശ്രമങ്ങൾക്കൊടുവിലും അയാൾ ഈ സമൂഹത്തിൽ തനിക്ക് ഈ ഒരു സിംഹാസനമല്ല മറിച്ചു നൂറു സിംഹാസനങ്ങൾ തന്നെ കിട്ടിയാലും താൻ ഒരിക്കലും ശക്തനാകില്ല, എത്രത്തോളം ഉയര്ന്നുവോ അത്രത്തോളം തന്നെ ഈ സമൂഹം തന്നെ ചവിട്ടി താഴ്ത്തും എന്ന തിരിച്ചവിലേക്കാണ് എത്തപെടുന്നത്.

ജയമോഹന്റെ നൂറു സിംഹാസനങ്ങൾ നമുക്ക് സ്വയം വിലയിരുത്താനും നമ്മുടെ ഉള്ളിലെ കപട പുരോഗമനവാദിയെ തിരിച്ചറിയാനുമുള്ളൊരു മാർഗമാണ്. ഒന്ന് ഉറപ്പാണ് വായിച്ചു തീരുമ്പോൾ ഉള്ളിലൊരു നീറ്റലെങ്കിലും ബാക്കിയാവാതെ പോവില്ല. നമുക്കുമുന്നിൽ നാം കാണാത്ത കണ്ടില്ലെന്ന് നടിക്കുന്ന അന്ധകാരനിബിഢമായ വാസ്തവമാണ്, അതുകൊണ്ട് തന്നെ  ഏതൊരാളും വായിച്ചിരിക്കേണ്ട കൃതികളിൽ ഒന്നാണ് നൂറു സിംഹാസനങ്ങൾ.

                                  - ശ്രുതി സുരേന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ