Book review
പുസ്തകം : ഞാൻ നുജൂദ് വയസ്സ് 10 വിവാഹമോചിത (I Am Nujood Age 10 Divorced ).
നുജൂദ് അലിയും ഡെൽഫിൻ മിനോയിയും ചേർന്നെഴുതിയ നുജൂദ് അലിയുടെ ആത്മകഥയാണ് "ഞാൻ നുജൂദ് വയസ്സ് 10 വിവാഹമോചിത ". 2009 ജനുവരിയിൽ ആണ് ഈ പുസ്തകം പ്രസിദ്ധികരിച്ചതു.
വിവർത്തനം : രമ മേനോൻ
മുൻപ് കേട്ടിട്ടുണ്ടായിരുന്നു എങ്കിൽ കൂടി ഈ പുസ്തകം വായിക്കണം എന്ന അതിയായ ആഗ്രഹത്തിലേക്ക് എത്തിച്ചത് Reader's circle എന്ന ഫേസ്ബുക് ഗ്രൂപ്പിൽ ഈ പുസ്തകത്തെപ്പറ്റി വായിച്ച ഒരു റിവ്യൂ ആണ്, . കോളേജ് ലൈബ്രറിയിൽ നിന്നും വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ പുസ്തകം എനിക്ക് കയ്യിൽ കിട്ടിയത്. 145 പേജുള്ള ആത്മകഥ വായിക്കാൻ 3 മണിക്കൂറേ വേണ്ടി വന്നോളു.
മുൻപ് ഒരുപാട് ബുക്കുകൾ വായിച്ചിട്ടുണ്ട്, അതിൽ പലതും ഒരുപാട് വിഷമിപ്പിച്ചിട്ടുമുണ്ട്. പക്ഷെ ഇന്നേ വരെ വായിച്ചതിൽ മറ്റൊരു ബുക്കും എന്നെ ഇത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടാവില്ല, തീർച്ച.! എനിക്ക് മാത്രമാവില്ല നുജൂദിന്റെ ജീവിതം വായിച്ച ഏതൊരാളുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടാവണം. 2008 ൽ ഒൻപതോ കൂടിയാൽ പത്തോ വയസ്സുള്ള ഒരു പെൺകുട്ടി, അക്കാലത്ത് അത്ര തന്നെ വയസ്സുണ്ടായിരുന്ന ഞാൻ ഇവിടെ കളിച്ചു ചിരിച്ചു നടന്ന കാലത്ത് ലോകത്തിന്റെ മറ്റൊരു കോണിൽ വിവാഹമോചനത്തിനായി പോരാടിയിരുന്നു എന്നോർക്കുമ്പോൾ അത്ഭുതമല്ല ശരിക്കും ഒരുതരം ഭയവും അറപ്പുമാണ് തോന്നുന്നത്. നുജൂദ് ഒരു വിപ്ലവമാണ്, 10 വയസ്സിൽ വിവാഹമോചനം നേടുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പെൺകുട്ടി, അതിലുപരി ക്രൂരതകളിൽ നിന്നും രക്ഷപെടാൻ അവളെ പോലെയുള്ള മറ്റു പല കുരുന്നുകൾക്കും പ്രചോദനമായവൾ.
പത്തു വയസ്സ് തികച്ചില്ലാത്ത പ്രായത്തിൽ പിതാവിന്റെ നിർബന്ധപ്രകാരം തന്നെക്കാൾ മൂന്നിരട്ടിയിൽ അധികം പ്രായമുള്ള ഒരാളോട്, അവളുടെ വാക്കുകളിൽ പറഞ്ഞാൽ ക്രൂരനായ ആ ജന്തുവിനോട് വിവാഹിതയാകേണ്ടി വന്ന പെൺകുട്ടിയാണ് നുജൂദ്. വിവാഹമെന്നാൽ തേങ്ങ മിട്ടായിയും രുചിയുള്ള വിഭവങ്ങളും പാട്ടും നൃത്തവുമാണെന്നു കരുതിയ, വിവാഹം എന്തിനാണെന്ന് പോലും അറിയാത്ത ആ പാവം രാത്രികളിൽ വാതിൽ തള്ളി തുറന്നു വന്നു വിളക്ക് തട്ടി തെറിപ്പിച്ചു അവളിലേക്ക് ബലമായി ഞെരിഞ്ഞമരുന്ന അവളുടെ ഭർത്താവെന്ന ആ നികൃഷ്ട ജീവിയിൽ നിന്നു എങ്ങനെയും രക്ഷപെടണമെന്ന ചിന്തയാണ് അവളെ ആ ചെറു പ്രായത്തിലും ഒറ്റയ്ക്ക് പോരാടാൻ പ്രേരിപ്പിക്കുന്നത്. പത്തുവയസുള്ളപ്പോൾ ദിവസവും ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെടുന്ന കൗമാരം പോലുമെത്താത്ത ഒരു കുട്ടിയുടെ അവസ്ഥ എത്രത്തോളം ദയനീയവും ഭയാനകവുമായിരുന്നിരിക്കാമെന്നു ആ പ്രായത്തിൽ നമ്മുടെ മാനസികാവസ്ഥയും ജീവിതരീതിയും വെച്ചു താരതമ്യം ചെയ്താൽ മനസിലാക്കാവുന്നതേ ഒള്ളു. അയാൾക്കു എങ്ങനെ അവളോട് അത്ര ക്രൂരമായി പെരുമാറാൻ കഴിഞ്ഞു? വിവാഹം കഴിഞ്ഞ പിറ്റെന്നാൾ രാത്രിയിൽ "എന്നെ ഉപദ്രവിക്കരുതേ" എന്ന് നിലവിളിച്ചു അവൾ വീടിനു ചുറ്റും ഓടിയിട്ടും മനസ്സലിവ് തോന്നാത്ത ആ ദുഷ്ടൻ മൃഗത്തേക്കാൾ നികൃഷ്ടനാണ്. പ്രവാചകനായ നബി ആയിഷയെ വിവാഹം ചെയ്യുമ്പോൾ ആയിഷക്ക് 9 വയസ്സേ ഉണ്ടായിരുന്നുള്ളെന്ന വാദം പറഞ്ഞു അവളെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ച അവളുടെ അബ്ബു, പിന്നീട് താൻ അനുഭവിക്കുന്ന പീഡനങ്ങൾ തുറന്നു പറഞ്ഞു തനിക്കു വിവാഹമോചനം വേണമെന്ന് അവൾ കേണപേക്ഷിച്ചിട്ടും, കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടാതിരിക്കാൻ അവൾ തിരികെ പോകണമെന്ന് തീരുമാനമെടുത്ത ആ മനുഷ്യനോട് തോന്നുന്നത് ഒരുതരം അറപ്പാണ്. ദുർഭാഗ്യകരം എന്ന് തന്നെ പറയട്ടെ നുജൂദിന്റെ രാജ്യമായ യമനിലും സൗദി അറേബ്യ പോലുള്ള മറ്റു രാജ്യങ്ങളിലും നുജൂദിനെ പോലെ പത്തും പതിമൂന്നും വയസ്സിൽ വിവാഹത്തിന് നിർബന്ധിതരായി കൊടും പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്ന കുട്ടികൾ ഒരുപാടാണ്. നുജൂദിൽ നിന്നും പ്രചോദനമുൾക്കൊണ്ട് വിവാഹമോചനത്തിന് മുതിർന്ന യമനിലെ 10 ഉം 13 ഉം വയസുള്ള രണ്ടു പെൺകുട്ടികളും സൗദിയിൽ നാല്പത്തഞ്ചിൽ അധികം പ്രായമുള്ള ആളിൽ നിന്നും വിവാഹമോചനം നേടിയ 8 വയസ്സുകാരിയും അതിനു തെളിവാണ്.
അതെ നുജൂദ് ഒരു വിപ്ലവമാണ്, കൗമാരത്തിനു മുൻപേ കന്യകത്വം നഷ്ടപെട്ടതിനു അമ്മായിയമ്മയിൽ നിന്നും കേട്ട അറപ്പുളവാക്കിയ, ഭയപ്പെടുത്തിയ 'മുബാറക്ക'(അഭിനന്ദനങ്ങൾ) എന്ന അതെ വാക്ക് പൊരുതി ജയിച്ചപ്പോൾ ലോകം മുഴുവനും ഉരുവിടുന്നത് അഭിമാനത്തോടെ കേട്ടു നിന്നവൾ (ധീര വിപ്ലവകാരിയെന്നു ലോകം അംഗീകരിച്ച ആ പെൺകുട്ടി പക്ഷെ തന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും കണ്ണിൽ പിന്നീടും അവർക്ക് അപമാനമേൽപ്പിച്ചവളായിരുന്നു എന്നത് ദുഖകരമാണ്).
എല്ലാവരും തീർച്ചയായും വായിക്കണം. വെറുമൊരു അത്മകഥയല്ല, ചിലപ്പോൾ ഇന്നും ലോകത്തിന്റെ ഏതെങ്കിലുമൊക്ക് കോണിൽ നിലനിൽക്കുന്നുണ്ടാവുന്ന പ്രകൃതമായൊരു ശൈശവവിവാഹം എന്ന ആചാരത്തിന്റെ ഭീകരത എത്രത്തോളമാണെന്നു തുറന്നു കാട്ടുന്നൊരു പുസ്തകമാണ് "ഞാൻ നുജൂദ് വയസ്സ് 10 വിവാഹമോചിത.
Rating : 5 ൽ 5 അല്ലെങ്കിൽ 10 ൽ 10 കൊടുക്കുന്നതിലും ഒരുപാട് മടങ്ങാണ് ഈ പുസ്തകം.
Nb: ഇന്ന് നുജൂദ് എവിടെയാണ് എന്ന് ആകാംഷയോടെ ഞാൻ അറിയാൻ ശ്രമിച്ചു, 2008 ൽ ന്യൂയോർക് ടൈംസ് മികച്ച വനിതയായി തിരഞ്ഞെടുത്ത, പഠിച്ചു ഒരു അഭിഭാഷക ആയി തന്റെ ജീവിതത്തിൽ താങ്ങായി നിന്ന ഷാദാ നാസറിനെ പോലെ, തന്റേതു പോലെ യാതനകൾ സഹിക്കേണ്ടി വരുന്ന ഒരുപാട് പെൺകുട്ടികൾക്കു താങ്ങാകണമെന്നു സ്വപ്നം കണ്ട ആ കുട്ടിക്ക് ആഗ്രഹിച്ച പോലെ പഠിക്കാൻ കഴിഞ്ഞില്ല, 2014 ൽ വിവാഹിത ആയി. അതിനു ശേഷമുള്ള മറ്റൊരു വിവരവും ലഭ്യമല്ല.
-ശ്രുതി സുരേന്ദ്രൻ